Saturday, September 26, 2015

[ Location: Aroor St.Augustine's church. ഇവിടെ പെരുന്നാല്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 1 വരെ ആണ്. ie, ക്രിസ്തുമസ് ന്‍റെ ഒരുക്കങ്ങളോടെ ഡിസംബര്‍ 23 നു തുടങ്ങുന്ന ആഘോഷങ്ങള്‍ ജനുവരി 1 അര്‍ദ്ധരാത്രിയോടെ  സമാപിക്കും]]


  Santa Claus

                     പുതുവര്‍ഷത്തിലെ ആദ്യ സന്ധ്യ. ചുറ്റും ജനുവരി മാസ തണുപ്പ് വീണുതുടങ്ങിയെങ്കിലും
പള്ളിയിലെ പെരുന്നാളിന്‍ ആവേശം അതിനെയെല്ലാം വകഞ്ഞു മാറ്റി നൂറുകണക്കിനു വിശ്വാസികളുടെ നിശ്വാസത്തിന്‍ ചൂട് അന്തരീക്ഷത്തില്‍ നിറച്ചുകൊണ്ടിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സ്റ്റേജില്‍ ചെണ്ടവാദ്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. പാണ്ടിമേളം, ശിങ്കാരിമേളം എന്നീ പേരുകളില്‍ പ്രശസ്തി നേടിയ ചെണ്ടമേളങ്ങള്‍ ഇന്ന്‌ ഇലത്താളം കൊട്ടുന്നവരുടെ സിനിമാറ്റിക് ഡാന്‍സ് കൂടി ചേര്‍ത്ത് പരിഷ്കരിച്ചിരിക്കുന്നു. ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് അല്ലേ...?? !!! അങ്ങിങ്ങ് കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തുചേരല്‍..... പെരുന്നാളുകള്‍ സന്തോഷം പകരുന്നവയാണ്.


                    ഒരു കുട്ടി ഇതിനിടയില്‍ Santa Claus ന്‍റെ വേഷമണിഞ്ഞു 'ഹാപ്പി ന്യൂ ഇയര്‍' എന്നെഴുതിയ ബലൂണും പിടിച്ചു എന്‍റെ മുന്നില്‍ കൂടി കടന്നു പോയി.
അവനെ കണ്ടപ്പോളാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോട് ഞാന്‍ ചോദിച്ചതും അവളുടെ മറുപടിയും എനിക്കോര്‍മ്മ വന്നത്. ഞാന്‍ ചോദിച്ചു; നമ്മുക്കെല്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് സന്ദേശവും ധാരാളം സമ്മാനങ്ങളുമായി എത്തുമെന്ന് നാം വിശ്വസിക്കുന്ന  Santa Clausനെ നാം എന്തിനാണ് ന്യൂഇയറില്‍ കത്തിച്ചുകളയുന്നത്?. അവള്‍ പറഞ്ഞ മറുപടി ഒരേ സമയം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. " എല്ലാവരും ഫുഡ്‌ഡിന്‍റെയും വെള്ളമടിയുടെയും തിരക്കില്‍ ക്രിസ്തുമസ്സ് ദൂതുമായി വരുന്ന Santa Clausനെ കാണുന്നില്ല. അദ്ദേഹം നല്‍കുന്ന സമ്മാനങ്ങള്‍ നേരിട്ട് കണ്ടവര്‍ ആരുമില്ല. എന്ന്നാല്‍ കൃത്യം ഒരാഴ്ച്ച കഴിഞ്ഞു Santa Clausന്‍റെ മാസ്കും വേഷവുമൊക്കെ അണിഞ്ഞു പിരിവെടുക്കുന്ന അനേകം പിള്ളേര്‍ കൂട്ടങ്ങളെയും കള്ള Santa Claus- മാരെയും കാണാം. ഡിസംബര്‍ 31നും അവരെ കത്തിചില്ലെങ്കില്‍ പിരിവ് കൊടുത്തു നമ്മള്‍ മുടിയും . അതുകൊണ്ട് വേഗം കത്തിച്ചു കളയട്ടെ...


                      അതിവേഗം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയില്‍ ക്രിസ്തുമസ് കരോളുകള്‍ ചില കുട്ടിപ്പട്ടാളങ്ങള്‍ക്കും വെള്ളമടിക്കാന്‍ പണം പിരിക്കുന്ന ചില യുവസംഘങ്ങള്‍ക്കുമായി മാറിയിരിക്കുന്നു. ഇടവക പള്ളിക്ക് നേരിട്ട് എല്ലാ വീടുകളിലുമെത്തി കരോളുകള്‍ നടത്താന്‍ ഒരു പക്ഷെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നിരിക്കാം. എന്നിരുന്നാലും ഒരു യൂണിറ്റില്‍ ഒന്നുവീതം കരോളുകള്‍ നടത്താനെങ്കിലും ഇടവകയിലെ ഭക്ത യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങിയാല്‍ ക്രിസ്തുമസ് കരോളിന്റെ പാരമ്പര്യം, മഹത്വം എന്നെന്നും ശോഭിതമായിരിക്കും. അല്ലാതെ പിരിവ് എന്ന ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടിറങ്ങുന്ന സംഘങ്ങളുടെ കൂത്താട്ടങ്ങള്‍ കണ്ടു രസിച്ചു മദ്യത്തിന്റെയും ലഹരിയുടെയും വിപണങ്ങള്‍ക്കും ഉപയോഗങ്ങള്‍ക്കും അവസരമൊരുക്കുന്നതായിരിക്കരുത് ക്രിസ്തുമസ് കരോളുകള്‍. ഒരു വര്‍ഷത്തെ കരിച്ചുകളയുന്നതിനു Santa Clausന്‍റെ രൂപം കത്തിക്കുന്ന പരിപാടി ആരുടെ ബുദ്ധിയില്‍ തെളിഞ്ഞതാണാവോ.... ?? അതോ സമാധാനത്തിന്റെ ക്രിസ്തുമസ്സ് നാളുകള്‍ കഴിഞ്ഞു വരുന്ന പുതു വര്‍ഷം മനുഷ്യന് തോന്നുംവിധം ജീവിക്കാം എന്ന മനുഷ്യ സങ്കല്‍പത്തിന്റെ മുന്കാഴ്ചയോ...?? ഭൂമിയിലെ ഓരോ തരിയും വിപണന ചരക്കാക്കുന്ന കോര്‍പറേറ്റ് ചിന്താഗതികളില്‍ മുന്നേറുന്ന നാം ക്രിസ്തുമസ് ആചാരങ്ങള്‍ വിപണന വസ്തുക്കളാക്കി മാറ്റി. ഒരേ Santa Clausനെ തന്നെ ക്രിസ്തുമസ് കരോളിനും ന്യൂ ഇയര്‍ നും ഉപയോഗിച്ച് പണം പിരിക്കുന്നു.


                     സമയം 10:30 ആയപ്പോള്‍ പള്ളിമുറ്റത്തെ തിരക്ക് കുറഞ്ഞു. അപ്പോഴും ഞങ്ങളുടെ ആഘോഷങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എത്ര തന്നെ  മതിമറന്നാഘോഷിച്ചപ്പോഴും എവിടെയോ ഒരു missing...  ഈ ആഘോഷങ്ങള്‍ ഒന്നും  ഒരു പൂര്‍ണതയില്‍ എത്താത്തതുപോലെ. വീട്ടിലേക്ക് പോകുംവഴി ഞാനും കൂട്ടുകാരനും കൂടി റോഡിനടുത്തുള്ള ഒരു കടയില്‍ കയറി. കുറച്ചകലെ, വിശാലമായ പള്ളിമുറ്റത്തിനു പുറത്ത്, ബസ്‌ സ്റ്റോപ്പിന്റെ ഓരത്ത്, വര്‍ണ്ണ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച രണ്ടു കടകളുടെ സമീപം ഒരു വൃദ്ധന്‍ ഇരിക്കുന്നു. നരച്ച താടിയുള്ള, പ്രായാധിക്യത്താല്‍ അവശനായ ഒരു വൃദ്ധന്‍ ബലൂണുകള്‍ കൊണ്ട് താനുണ്ടാക്കിയ രണ്ടു രൂപങ്ങളുമായി വില്പ്പനയ്ക്കിരിക്കുന്നു. ആ ബലൂണുകളുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി അവ വില്‍ക്കുവാന്‍ അവശത മൂലം അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. നാഷണല്‍ ഹൈവേയിലൂടെ അതിവേഗം പായുന്ന വാഹനങ്ങളുടെ പ്രകാശവും ചുറ്റും അലങ്കരിച്ച കടകളിലെ വര്‍ണ്ണ ലൈറ്റുകളുടെ പ്രകാശവും അദ്ദേഹത്തിന്‍റെ നരച്ച താടികളില്‍ വിവിധ വര്‍ണ്ണങ്ങള്‍ വിതറിക്കൊണ്ടെയിരുന്നു.
Santa Claus നെ വരെ സംഭാവന പിരിക്കുന്നതിനും, തിരുന്നാളുകള്‍ അനുഗ്രഹ സ്രോതസ്സുകളെന്നതിലുപരി ഫാമിലി ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആക്കുന്നവരുടെ ഇടയില്‍ ഒരു നേരത്തെ ആഹാരത്തിനായി താനുണ്ടാക്കിയ രണ്ടേരണ്ട് കളിപ്പാട്ടങ്ങളുമായി ഒരു വൃദ്ധന്‍. ആ വൃദ്ധനെ മറികടന്നു പോകുംതോറും ഉള്ളു നിറയെ ഒരു നേരത്തെ ആഹാരത്തിനായി ആരുടെ മുന്നിലും കൈനീട്ടാതെ ഈ പ്രായത്തിലും കഷ്ടപെടുന്ന വൃദ്ധന്റെ മുഖം. ഒരു നിമിഷം മനസ്സ് മന്ത്രിച്ചു. ഇതാണോ ഞാന്‍ അന്വേഷിച്ചു നടന്ന, ശാന്തിയും സമാധാനവും പ്രധാനം ചെയ്യുന്ന എന്‍റെ Santa Claus.... യേശുദേവന്റെ കാരുണ്യത്തിന്‍റെ ഒരു തരിയെങ്കിലും ഉള്ളില്‍ പേറുന്നവര്‍ക്ക് സമാധാനം പകരാന്‍ വന്ന എന്‍റെ Santa Claus..... കൂട്ടുകാരനുമോന്നിച്ച് ആ വൃദ്ധന്‍റെ അടുത്തെത്തി കുറച്ചു പൈസ അദ്ദേഹത്തിനു നല്‍കി. പകരമായി തന്‍റെ ബലൂണുകള്‍ എടുത്തു നീട്ടി. ഞങ്ങളവ സ്വീകരിക്കതിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ പണവും അദ്ദേഹം തിരികെ നല്‍കുവാന്‍ ശ്രമിച്ചു. ഇതു ഞങ്ങളുടെ ഇടവകയിലെ പെരുന്നാളിന്‍റെ സന്തോഷത്തിനായി തരുന്നതാണ് എന്നു പറഞ്ഞു കൊണ്ട് നിര്‍ബന്ധിച്ചു നല്‍കി തിരിച്ചു പോകുംവഴി ഞാന്‍ മനസിലാക്കി; എനിക്ക് എന്തെന്നില്ലാത്ത ഒരു സംതൃപ്തി കൈവന്നിരിക്കുന്നു. എന്‍റെ ആഘോഷങ്ങള്‍ക്കെല്ലാം ഒരു ഒരു പൂര്‍ണത വന്നിരിക്കുന്നതുപോലെ. ആ വൃദ്ധന്റെ കഷ്ടപാടില്‍ ചെറുതായെങ്കിലും പങ്കുചേര്‍ന്നപ്പോള്‍ ഇത്ര വലിയ ആഘോഷങ്ങള്‍ക്കിടയിലും ഞാന്‍ അനുഭവിച്ച ആ പൂര്‍ണത, ആ സമാധാനം അതു തന്നെയല്ലേ കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുവിന്റെ ഓര്‍മ്മ പുതുക്കലയാ ക്രിസ്തുമസ് ന്‍റെ അനുഗ്രഹം.


                                 പേരറിയാത്ത അപ്പൂപ്പാ , താങ്കളാണ് എന്‍റെ Santa Claus.... താങ്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ താങ്കളുടെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരി...., അത് എന്‍റെആഘോഷങ്ങള്‍ക്ക് നല്‍കിയ പൂര്‍ണത... മനസ്സിനേകിയ ശാന്തി..... അതാണ്‌ താങ്കള്‍ എനിക്ക് നല്‍കിയ സമ്മാനം... Santa Claus നല്‍കിയ ക്രിസ്തുമസ് സമ്മാനം...   നന്ദിയുണ്ട്, ഒരുപാട്.... താങ്കളോട്.., ദൈവത്തോട്.... വരും വര്‍ഷങ്ങളിലും ശാന്തിയുടെ ദൂതുമായി Santa Claus അപ്പൂപ്പന്മാരെ കണ്ടുമുട്ടാനുള്ള അവസരം തരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു....



ജെറില്‍ ജോണ്‍


all rights reserved.




No comments:

Post a Comment